International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളഇലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം; 40നു മുകളിൽപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളഉം നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു.
കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ മുതലായവയും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലും കനത്ത റഷ്യൻ ആക്രമണമുണ്ടായി.
അതേസമയം, ഡ്രോൺ ഘടങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ, ആയുധ സംഭരണശാല മുതലായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം മൂലം അടുത്തിടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ പേട്രിയറ്റിനേ കഴിയൂ.
യുക്രെയ്ന്റെ സഖ്യകക്ഷികൾ പേട്രിറ്റ് മിസൈലുകൾ നല്കാൻ തയാറാകണമെന്ന് പ്രസിഡന്റ് സെലൻസ്കി ഇന്നലെ വീണ്ടും അഭ്യർഥിച്ചു.
International
കീവ്: യുക്രെയ്നിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രതിരോധ മന്ത്രി മിഖെയ്ലോ ഫെഡറോവ് രംഗത്ത്. കഴിഞ്ഞമാസം പ്രസിഡന്റ് സെലൻസ്കി പ്രതിരോധമന്ത്രിപദത്തിൽനിന്ന് പുറത്താക്കിയ ഫെഡറോവിന് യുക്രെയ്നിൽ വൻ ജനപ്രീതിയുണ്ട്.
റഷ്യമൂലം യുക്രെയ്നിലെ ജനാധിപത്യം ബന്ദിയാകരുതെന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫെഡറോവ് പറഞ്ഞു. സ്വതന്ത്ര യൂറോപ്യൻ രാജ്യമായി നിലനിൽക്കാനാണ് യുക്രെയ്ൻ റഷ്യയുമായി യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 മുതൽ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിൽ പട്ടാളനിയമം പ്രാബല്യത്തിലുണ്ട്. അതിനാൽ തെരഞ്ഞെടുപ്പുകൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കാലാവധി തീർന്നിട്ടും പ്രസിഡന്റ് സെലൻസ്കി പ്രസിഡന്റ് പദവിയിൽ തുടരുന്നതിനെ റഷ്യയും ചോദ്യം ചെയ്യാറുണ്ട്.
മുപ്പത്തഞ്ചുകാരനായ ഫെഡറോവ് പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടത് ഈ വർഷമാദ്യമാണ്. മന്ത്രാലയത്തിലെ അഴിമതി നിർത്തലാക്കാൻ അദ്ദേഹം കർശന നടപടികൾ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് യുക്രെയ്ൻ സേനയ്ക്ക് യുദ്ധമുന്നണിൽ റഷ്യക്കെതിരേ നേട്ടമുണ്ടാക്കാനായെന്നും പറയുന്നു. ഇതെല്ലാം ഫെഡറോവിന് വലിയ ജനപ്രതീ നേടിക്കൊടുത്തിരുന്നു.
എന്നാൽ ജൂലൈ മധ്യത്തിൽ പ്രസിഡന്റ് സെലൻസ്കി അപ്രതീക്ഷിതമായി പുറത്താക്കി. സൈനിക മേധാവി ഒലക്സാണ്ടർ സിർസ്കിയുമായി ഫെഡറോവിനുണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായി. യുക്രെയ്ൻ ജനത ഫെഡറോവിനായി തെരുവിൽ പ്രക്ഷോഭം ആരംഭിച്ചതോടെ ഒലക്സാണ്ടർ സിറിസ്കിയെയും പുറത്താക്കിയാണ് സെലൻസ്കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്.
എന്നാൽ, ജനപ്രീതി വർധിച്ചിരിക്കുന്ന ഫെഡറോവ് തെരഞ്ഞെപ്പിനാഹ്വാനം ചെയ്തത് സെലൻസ്കിക്കു വലിയ വെല്ലുവിളിയാകും. യുക്രെയ്ൻ ഭരണകൂടത്തിലെ അഴിമതിക്കെതിരേയുള്ള പോരാട്ടം ഫെഡറോവിന് അനുകൂലമായ പ്രധാനഘടകമാണ്.
അഴിമതി മൂലം സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതാണ് യുക്രെയ്്ൻസേന പരാജയത്തിലേക്കു നയിക്കുന്നതെന്നും ഫെഡറോവ് വീഡിയോയിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം, യുദ്ധത്തിനിടെ തെരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കിക്കു താത്പര്യമുണ്ടാവില്ലെന്നാണ് സൂചന. ഡ്രോണുകൾക്കും മിസൈലുകൾക്കുമിടയിൽ ജനം വോട്ടു ചെയ്യാൻ പോകുന്നത് അപ്രായോഗികമാണെന്ന് സെലൻസ്കിയുടെ ഓഫീസിലെ ചിലർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
International
ലണ്ടൻ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് നൂറു ശതമാനവും ബ്രിട്ടീഷ് പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം. യുക്രെയ്നൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യക്രെയ്നു ഡ്രോണുകൾ നല്കുന്ന ബ്രിട്ടൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതു പറഞ്ഞത്.
റഷ്യക്കുള്ളിൽ ആക്രമണം നടത്താനായി യുക്രെയ്ൻസേന ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിക്കുന്നതായി ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ റഷ്യൻ എംബസി ഭീഷണിയുമായി രംഗത്തുവന്നത്.
ബ്രിട്ടൻ ഉത്തരം പറയേണ്ടിവരുമെന്നും യുക്രെയ്നു നല്കുന്ന പിന്തുണയ്ക്ക് ആനുപാതികമായ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് എംബസി പറഞ്ഞത്.
റഷ്യയിലെ വിദൂര പ്രദേശങ്ങളിലുള്ള എണ്ണശുദ്ധീകരണ ശാലകളും വ്യവസായസ്ഥാപനങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്താറുണ്ട്. എന്നാൽ ഇതിന് ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കിയിട്ടില്ല. പത്രവാർത്ത സ്ഥിരീകരിക്കാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും തയാറായിട്ടില്ല.
2026ന്റെ അവസാനത്തോടെ യുക്രെയ്ന് ഒന്നര ലക്ഷം ഡ്രോണുകൾ നല്കുമെന്ന് ബ്രിട്ടൻ ജൂണിൽ അറിയിച്ചിരുന്നു.
International
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണ് ബോംബ് സ്ഥാപിച്ചത്. മുന്പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.
റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണ് വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.
ഷഗീവിന്റെ മുറിയിലെ ചവറ്റുകുട്ടയിലാണ് മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്ന് സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.
റഷ്യയിലെ യാരോസ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.
നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
യുക്രെയ്ന്റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.
International
ബുക്കാറസ്റ്റ്: റുമാനിയൻ ആകാശത്ത് നിയമവിരുദ്ധമായി പ്രവേശിച്ച ഡ്രോണിനെ നാറ്റോ എയർ പോലിസിംഗിന്റെ ഭാഗമായ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടു. ഡ്രോൺ എതു രാജ്യത്തിന്റേതാണെന്ന് റുമാനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയില്ല. അയൽരാജ്യമായ മോൾഡോവയിൽനിന്നാണ് ഡ്രോൺ റുമാനിയയിൽ പ്രവേശിച്ചത്.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യ അയച്ച ഡ്രോൺ ആയിരിക്കാം ഇതെന്നു കരുതുന്നു. യുക്രെയ്നുമായി റുമാനിയയ്ക്ക് 614 കിലോമീറ്റർ അതിർത്തിയുണ്ട്.
നാറ്റോയുടെ ഭാഗമായി റുമാനിയയിൽ വിന്യസിച്ചിരിക്കുന്ന സ്പാനിഷ് സേനയുടെ എഫ്-18 യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്.
യുക്രെയ്നു നേർക്ക് റഷ്യ തൊടുക്കുന്ന ഡ്രോണുകൾ റുമാനിയയിലും മറ്റ് അയൽ രാജ്യങ്ങളിലും പ്രവേശിക്കാറുണ്ട്. കഴിഞ്ഞമാസം റുമാനിയൻ ആകാശത്തു പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു.
International
മോസ്കോ: റഷ്യക്കെതിരേ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം. ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ അടക്കം വൻ നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. മോസ്കോ മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ അന്ദ്രെയ് വൊറോബ്യോവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
International
കീവ്: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനു ബദലായി റഷ്യ വികസിപ്പിക്കുന്ന ഇന്റർനെറ്റ് പദ്ധതിയിലെ ഉപഗ്രങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റ് ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിൽ യുക്രെയ്ന്റെ മിസൈൽ ആക്രമണം. സമാരാ മേഖലയിലുള്ള പ്രോഗ്രസ് റോക്കറ്റ് ആൻഡ് സ്പേസ് സെന്ററിർ മിസൈൽ നേരിട്ടു പതിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്ൻ അതിർത്തിയിൽനിന്ന് 900 കിലോമീറ്റർ അകലെയാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ വികസിപ്പിച്ച ഫ്ലെമിങ്കോ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
റോക്കറ്റ് ഉത്പാദനകേന്ദ്രത്തിൽ മിസൈൽ പതിച്ചതായി യുക്രെയ്ൻ സൈന്യവും അറിയിച്ചു. അതേസമയം, സമാരായിലുണ്ടായ വൻ മിസൈൽ ആക്രമണത്തെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു പരാജയപ്പെടുത്തിയെന്നാണ് റഷ്യ അറിയിച്ചത്.
റഷ്യ വികസിപ്പിക്കുന്ന റാസ്വെറ്റ് ഇന്റർനെറ്റ് ബ്രോഡ്ബാന്റ് സംവിധാനത്തിലെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് കന്പനിയുടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് പദ്ധതിക്കു സമാനമാണിത്. സ്റ്റാർലിങ്ക് യുക്രെയ്നിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും റഷ്യയിൽ ഇല്ല. സ്റ്റാർ ലിങ്ക് മൂലം ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നു മേൽക്കൈയുണ്ട്.
റഷ്യയിലെ നിഷ്നി നൊവ്ഗൊരോദിലുള്ള ഒരു മിലിട്ടറി എയർഫീൽഡിലും മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടു.
International
മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്റെയും ഇത്തരം നടപടികൾ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.
International
മോസ്കോ: അധിനിവേശ ക്രിമിയയിലെ സെവാസ്തപ്പോൾ നഗരത്തിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുക്രെയ്ൻ സ്പെഷ്യൽ സർവീസ് സൈനിക വിഭാഗമാണ് സംഭവത്തിനു പിന്നിലെന്ന് റഷ്യൻ വൃത്തങ്ങൾ ആരോപിച്ചു. ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു റഷ്യൻ വനിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെവാസ്തപ്പോളിലുണ്ടായ മറ്റൊരു സംഭവത്തിൽ സ്ഫോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് റഷ്യൻ ഭടന്മാർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ഡ്രോൺ ആക്രണം നടന്ന സ്ഥലത്തെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ബോംബ് നിർവീര്യ സ്ക്വാഡിലെ നാലു പേരും ഒരു സുരക്ഷാഭടനുമാണ് കൊല്ലപ്പെട്ടത്.
International
കീവ്/മോസ്കോ: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഒഡേസ തുറമുഖത്തിനു നേർക്കുള്ള ആക്രമണം ലോക ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുക്രെയ്ന്റെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒഡേസയിലൂടെയാണ്.
ഇതിനിടെ റഷ്യയിലെ ബെൽഗരോദ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളടക്കം 25 പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ അടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ
ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.
International
മോസ്കോ: വീദൂര മേഖലകളിൽ ഡ്രോൺ ആക്രമണം നടത്താനുള്ള യുക്രെയ്ന്റെ ശേഷി റഷ്യയെ വീണ്ടും ഞെട്ടിച്ചു. റഷ്യയിലെ യുറാൾ മലനിരകളിൽ സ്ഥിതി ചെയ്യുന്ന യെക്കാത്തരീൻബെർഗ് നഗരത്തിലായിരുന്നു ഇന്നലത്തെ ആക്രമണം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് രണ്ടായിരത്തിനടുത്ത് കിലോമീറ്റർ അകലെയാണിവിടം.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗൺ ആണ് യുക്രെയ്ൻ സേന ലക്ഷ്യമിട്ടത്. മൂന്നു ഡ്രോണുകൾ ഗോഡൗണിന്റെ മേൽക്കൂരയിൽ പതിച്ചു. തീപിടിത്തമുണ്ടായെങ്കിലും സാധനങ്ങൾ നശിച്ചില്ലെന്നാണ് റിപ്പോർട്ട്.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നു വിളിക്കപ്പെടുന്ന വൈൽഡ്ബെറീസിന്റെ നിരവധി ഗോഡൗണുകൾ കഴിഞ്ഞയാഴ്ചകളിൽ ആക്രമിക്കപ്പെട്ടിരുന്നു. റഷ്യൻ സേനയ്ക്ക് ഡ്രോൺ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ പറയുന്നത്.
ഇത്രയും അകലെയുള്ള റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. 2500 കിലോമീറ്റർ അകലെയുള്ള സൈബീരിയൻ റിഫൈനറി വരെ യുക്രെയ്ൻ ആക്രമിച്ചിട്ടുണ്ട്.
ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്ൻ പുലർത്തുന്ന മേധാവിത്വത്തിൽ ഒട്ടേറെ രാജ്യങ്ങൾ ആകൃഷ്ടരാണ്. ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്നുമായി സഹരിക്കാൻ ഒന്പതു രാജ്യങ്ങൾ കരാറുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു 15 രാജ്യങ്ങൾ ഇത്തരം കരാറിനുള്ള ആലോചനയിലാണ്.
International
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയ ചെയർമാനായ മനുഷ്യാവകാശ സംഘടനയ്ക്ക് വിലക്കേർപ്പെടുത്തി റഷ്യ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ’ സംഘടനയെ ‘അനഭിമത’ സംഘടനയായി റഷ്യൻ ഭരണകൂടം മുദ്രകുത്തി.
റഷ്യൻ ഭരണകൂടത്തിനു ഭീഷണി ഉയർത്തുന്ന പ്രസ്ഥാനങ്ങളെയാണ് ‘അനഭിമതം’ എന്നു മുദ്രകുത്താറുള്ളത്. ഇതിനർഥം ഇതിന്റെ പ്രവർത്തനം നിരോധിച്ചു എന്നാണ്. ഇവയുമായി സഹകരിക്കുന്നവർ വിചാരണ നേരിടേണ്ടിവരും.
യൂലിയയുടെ സംഘടന റഷ്യയെ ഏകാധിപത്യ ഭീകരഭരണകൂടമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. റഷ്യൻ സൈന്യത്തെ താറടിച്ചുകാണിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയംനിരോധനത്തിലൂടെ സംഘടനയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് റഷ്യയിലെ പുടിൻ ഭരണകൂടം ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രതികരിച്ചു.
International
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യാരോസ്ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.
International
കീവ്: യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ സേനയുടെ മിസൈൽ യൂണിറ്റ്. പടിഞ്ഞാറൻ റഷ്യയിലെ വെറോണിഷിൽ 120 മിസൈലുകളും ആറു ലോഞ്ചറുകളും ഉത്തരകൊറിയൻ സേന സ്ഥാപിക്കുമെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന യുക്രെയ്നെതിരേ മേൽക്കൈ നേടാൻ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കങ്ങൾ.
2023 മുതൽ റഷ്യൻ സേന ഉത്തരകൊറിയൻ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഉത്തരകൊറിയയുടെ മിസൈൽ യൂണിറ്റ് റഷ്യയെ സഹായിക്കാൻ എത്തുന്നത് ആദ്യമാണ്.
നേരത്തേ റഷ്യക്കായി യുദ്ധം ചെയ്യാൻ 14,000 ഉത്തരകൊറിയൻ സൈനികർ എത്തിയിരുന്നു. ഇതിൽ നല്ലൊരുഭാഗം കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യയും ഉത്തരകൊറിയയും ഏറ്റവും അടുത്ത സൈനിക സുഹൃത്തുക്കളാണ്. റഷ്യക്കായി ഉത്തരകൊറിയ പലവിധ ആയുധങ്ങൾ നിർമിച്ചു നല്കുന്നുണ്ട്.
International
കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
National
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ എത്തിയേക്കാമെന്ന് വ്യോമസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച കീവിലും പരിസരങ്ങളിലും ഉണ്ടായ റഷ്യൻ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി യുക്രെയ്ൻ ഡ്രോണുകൾ കരിങ്കടലിൽ റഷ്യയുടെ കണ്ടെയ്നർ കപ്പൽ മുക്കിയിരുന്നു.
അതിനിടെ മോസ്കോയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ഇ-കൊമേഴ്സ് ഭീമനായ വൈൽഡ്ബെറീസിന്റെ ഡിപ്പോകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ പൗരന്മാരെ ഡ്രോൺ ഉപയോഗിച്ച് വേട്ടയാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
International
മോസ്കോ: അധിനിവേശ ക്രിമിയയില് റഷ്യന് സൈനികന് സഹസൈനികര്ക്കു നേരെയടക്കം നടത്തിയ വെടിവയ്പില് നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്ക്കു നേരെയാണ് ആദ്യം വെടിയുതിര്ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില് മൂന്നു പേര്ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.
NRI
അങ്കാറ: 32 അംഗരാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന രണ്ടുദിവസത്തെ നാറ്റോ ഉച്ചകോടിക്ക് തുർക്കി തലസ്ഥാനമായ അങ്കാറയിൽ തുടക്കമായി. റഷ്യ - യുക്രെയ്ൻ യുദ്ധം, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ ചെലവ് വർധിപ്പിക്കൽ, പുതിയ പ്രതിരോധ കരാറുകൾ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
നാറ്റോ സഖ്യത്തിന്റെ പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് അങ്കാറയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള പ്രധാന റോഡുകൾ അടച്ചതടക്കമുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ തുർക്കി നടപ്പാക്കി. യൂറോപ്യൻ രാജ്യങ്ങളും കാനഡയും പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിച്ചതായി മാർക്ക് റുട്ടെ വ്യക്തമാക്കി.
ജർമനി ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്ക്കാനുള്ള ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ അറിയിച്ചു. ഉച്ചകോടിയോടനുബന്ധിച്ച് നടന്ന നാറ്റോ ഇൻഡസ്ട്രി ഫോറത്തിൽ വൻ പ്രതിരോധ കരാറുകൾക്കും രൂപം നൽകി.
അമേരിക്കൻ കമ്പനിയായ നോർത്രോപ്പ് ഗ്രുമ്മനിൽ നിന്ന് അഞ്ച് MQ-4C ട്രൈറ്റൺ നിരീക്ഷണ ഡ്രോണുകൾ വാങ്ങാൻ നാറ്റോ അംഗരാജ്യങ്ങൾ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. ജർമനി, നോർവേ, ഫിൻലാൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് കരാറിൽ പങ്കാളികളായത്.
നിലവിലുള്ള അവാക്സ് വിമാനങ്ങൾക്ക് പകരമായി 10 ഗ്ലോബൽ ഐ നിരീക്ഷണ വിമാനങ്ങൾ വാങ്ങാനും നാറ്റോ പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 35 ബില്യൺ യൂറോ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു.
റഷ്യയുടെ പുതിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും ഭാര്യ ഒലീനയും അങ്കാറയിലെത്തി. കൂടുതൽ അമേരിക്കൻ പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ അനുവദിക്കണമെന്ന് സെലൻസ്കി സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഉച്ചകോടിക്കിടെ നിരവധി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്ന സെലൻസ്കി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന്റെ അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.
ആദ്യദിന ചർച്ചകൾ നാറ്റോ വിദേശ-പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക അത്താഴവിരുന്നോടെ സമാപിക്കും. ഭാവിയിലെ സുരക്ഷാ നയങ്ങളും പ്രതിരോധ സഹകരണവും സംബന്ധിച്ച നിർണായക ചർച്ചകളാണ് രണ്ടാം ദിനത്തിൽ നടക്കുക.
International
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിലെ കീവിലുള്ള ചരിത്രപ്രസിദ്ധമായ ക്രിസ്ത്യൻ ആശ്രമത്തോടു ചേർന്നുള്ള കത്തീഡ്രൽ കത്തിനശിച്ചു.
കീവ് പെച്ചേഴ്സ് ലാവ്ര ആശ്രമസമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഡോർമിഷൻ കത്തീഡ്രലാണ് ഇന്നലെ പുലര്ച്ചെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തില് അഗ്നിക്കിരയായത്. കത്തീഡ്രലിന്റെ താഴികക്കുടങ്ങൾക്കു ചുറ്റും തീജ്വാലകൾ ഉയരുന്ന ചിത്രങ്ങള് രാജ്യാന്തരമാധ്യമങ്ങള് പുറത്തുവിട്ടു.
കിഴക്കൻ യൂറോപ്പിലെ ഏറെ പ്രശസ്തമായ ക്രൈസ്തവ തീർഥാടനകേന്ദ്രമാണ് ദിനിപ്രോ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കീവ് പെച്ചേഴ്സ് ലാവ്ര അഥവാ ‘മോണസ്ട്രി ഓഫ് ദ കേവ്സ്’ (ഗുഹകളുടെ ആശ്രമം). ഈ ആശ്രമസമുച്ചയത്തിന് അടിയിലായി 600 മീറ്ററിലധികം നീളത്തിൽ പരന്നുകിടക്കുന്ന വലിയൊരു ഭൂഗർഭ ഗുഹാശൃംഖലയുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില് ഇടം നേടിയ ആത്മീയകേന്ദ്രംകൂടിയാണിത്.
കീവിനു പുറമെ ഖാർകീവ്, ദിനിപ്രോ തുടങ്ങി നിരവധി പ്രദേശങ്ങളിലും റഷ്യ ആക്രമണം നടത്തി. സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ സർക്കാർ അറിയിച്ചു.
കീവിൽ മാത്രം അഞ്ചുപേർ കൊല്ലപ്പെട്ടു. 70 മിസൈലുകളും 611 ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും യുദ്ധം ഇനിയും തുടരുമെന്ന ആ രാജ്യത്തിന്റെ മുന്നറിയിപ്പാണ് ഇതു സൂചിപ്പിക്കുന്നതെന്നും യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കീവ് പെച്ചേഴ്സ് ലാവ്രയ്ക്കു നേരേ നടന്ന ആക്രമണത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളുടെ പട്ടികയിൽ റഷ്യൻ നേതാവ് വ്ലാഡിമിർ പുടിൻ തന്റെ പേര് ഉൾപ്പെടുത്തിയെന്ന് യുക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.
സാംസ്കാരിക പൈതൃകത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഐഎസ് ഭീകരരെ മറികടന്ന റഷ്യൻ ഭീകരതയാണ് ഇപ്പോൾ കാണുന്നതെന്നും റഷ്യന് ഭരണകൂട ക്രൂരതയ്ക്കെതിരേ യുനെസ്കോയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളും പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാര്ച്ചിൽ പടിഞ്ഞാറൻ യുക്രെയ്ന് നഗരമായ ലിവിവിലെ ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമസമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില് ഇടം നേടിയ ആശ്രമത്തിനു നേരേ മാർച്ച് 24നാണ് ആക്രമണമുണ്ടായത്.
Sports
സീലൻഡ്: അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ മുൾമുനയിലാഴ്ത്തി ഡെന്മാർക്കിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണു. ഒഡെൻസെയിൽ യുക്രെയ്നെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് ഡെന്മാർക്ക് - യുക്രെയ്ൻ മത്സരം ഉപേക്ഷിച്ചു.
മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ സംഘം മൈതാനത്തെത്തി താരത്തിന് അടിയന്തര പരിചരണം നൽകി. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. പേസ്മേക്കർ കൃത്യമായി പ്രവർത്തിച്ചതാണ് തുണയായതെന്ന് ടീം ഡോക്ടർ മോർട്ടൻ ബോസൻ വ്യക്തമാക്കി.
2021 ലെ യൂറോ കപ്പ് മത്സരത്തിൽ ഫിൻലൻഡിനെതിരെ കളിക്കുന്നതിനിടെ എറിക്സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പേസ്മേക്കർ വിഭാഗത്തിൽപ്പെടുന്ന ഐസിഡി അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിച്ചത്. യൂറോകപ്പിലെ സംഭവത്തിനുശേഷം എട്ടുമാസത്തെ വിശ്രമവും ചികിത്സയും കഴിഞ്ഞാണ് എറിക്സൺകളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.
International
അബുദാബി: യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്.
International
കീവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളുൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു നില പാർപ്പിടസമുച്ചയത്തിലാണ് മിസൈൽ പതിച്ചത്.
കീവിലെയും മധ്യയുക്രെയ്നിലെയും ഊർജനിലയങ്ങൾ ലക്ഷ്യമാക്കി 29 മിസൈലുകളും 480 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. ഏഴ് സ്ഥലങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.
ആക്രമണത്തെ അപലപിച്ച സെലൻസ്കി സംഭവത്തിൽ അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങൾ 19 മിസൈലുകളും 453 ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ സൈന്യം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഈ ആഴ്ച നടക്കാനിരുന്ന യുഎസ് മധ്യസ്ഥതയിലുള്ള റഷ്യ-യുക്രെയ്ൻ ചർച്ച മാറ്റിവച്ചിരിക്കുകയാണ്.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ വൈദ്യുതി വിതരണ സംവിധാനങ്ങൾക്കു പുറമേ പാർപ്പിടസമുച്ചയങ്ങളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു.
തലസ്ഥാനമായ കീവ്, തുറമുഖ നഗരമായ ഒഡേസ എന്നിവടങ്ങളിൽ വലിയ തോതിൽ ആക്രമണങ്ങളുണ്ടായി.
അന്പതിനടുത്ത് മിസൈലുകളും മുന്നൂറിനടത്ത് ഡ്രോണുകളും റഷ്യ പ്രയോഗിച്ചു.
International
മോസ്കോ: യുക്രെയ്നു സമാധാനത്തിൽ താത്പര്യമില്ലെങ്കിൽ സൈനിക നടപടികളിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സമാധാനത്തിന്റെ കാര്യത്തിൽ യുക്രെയ്ൻ തിടുക്കം കാണിക്കുന്നില്ലെന്നും പുടിൻ ആരോപിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്പാണു പുടിൻ ഇതു പറഞ്ഞത്. ഇന്നലെ ഫ്ലോറിഡയിൽ നടന്ന സെലൻസ്കി-ട്രംപ് കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.
International
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സെലെൻസ്കിയുമായി ഡോണൾഡ് ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തും. ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തും.
മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. യുദ്ധം അവസാനിപ്പിക്കാൻ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.
സമാധാന പദ്ധതി ട്രംപ് മുന്നോട്ടുവച്ചെങ്കിലും യുക്രെയ്നും റഷ്യയും അംഗീകരിച്ചിരുന്നില്ല. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. വെള്ളിയാഴ്ച രാത്രി റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ട്രംപ്. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ ട്രംപിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ യുക്രെയ്ന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു പരിഹാരമാണ് സെലൻസ്കി ലക്ഷ്യമിടുന്നത്.
International
മയാമി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്നും അമേരിക്കയും നടത്തുന്ന ചർച്ചകളിൽ പുരോഗതി. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നതായി ഇരുവിഭാഗവും അറിയിച്ചു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമാണ് യുക്രെയ്നിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റസ്തം ഉമറോവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി അമേരിക്കയിലെ മയാമിയിൽ ചർച്ച നടത്തിയത്.
യുക്രെയ്ന്റെ സ്വാതന്ത്ര്യവും പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് റസ്തം ഉമറോവ് അമേരിക്കൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ ഭാഗത്തുനിന്ന് വീണ്ടും അധിനിവേശമുണ്ടാകാതിരിക്കാനുള്ള നടപടികളും വേണം. യുദ്ധാനന്തര യുക്രെയ്ന്റെ പുനരുദ്ധാരണം, യുക്രെയ്ൻ-അമേരിക്ക സാന്പത്തിക സഹകരണം എന്നീ വിഷയങ്ങളും ചർച്ചയായി.
വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി അഞ്ച് മണിക്കൂർ ചർച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യക്ക് അംഗീകരിക്കാനാവില്ലെന്ന് പുടിൻ ഇരുവരെയും അറിയിച്ചു.
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപം റെയിൽവേ ജംഗ്ഷനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞദിവസം രാത്രി ഫാസ്റ്റീവ് പട്ടണത്തിലായിരുന്നു ആക്രമണം. ഇവിടുത്തെ റെയിൽവേ ഡിപ്പോയും ട്രെയിൻ ബോഗികളും നശിച്ചു. മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
International
വാഷിംഗ്ടൺ: യുക്രെയ്നിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ച് ദിവസങ്ങൾക്കുശേഷം, ആയുധങ്ങൾ നൽകുന്നത് തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ആയുധശേഖരത്തിൽ കുറവ് വരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുക്രെയ്നിന് ചില ആയുധങ്ങൾ നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കുമെന്ന് പെന്റഗൺ കഴിഞ്ഞയാഴ്ച അറിയിച്ചത്. “അവർ കടുത്ത ആക്രമണം നേരിടുന്നുണ്ട്. അവർക്ക് സ്വയം പ്രതിരോധിക്കണം.
അതിനാൽ ഞങ്ങൾ കുറച്ചുകൂടി ആയുധങ്ങൾ അയയ്ക്കാൻ പോകുന്നു”, ട്രംപ് പറഞ്ഞു. ആയുധവിതരണം പൊടുന്നനെ നിർത്തിവയ്ക്കാനുള്ള യുഎസിന്റെ മുൻതീരുമാനം യുക്രെയ്നെയും സഖ്യകക്ഷികളെയും അദ്ഭുതപ്പെടുത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആയുധങ്ങൾ കയറ്റിയയ്ക്കുന്ന നടപടി പുനരാരംഭിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ട്രംപ് വിമർശിച്ചു.
യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചുവരികയാണ്. സമാധാന ചർച്ചകളിലേക്ക് പുടിനെ എത്തിക്കാൻ റഷ്യയുടെ എണ്ണ വ്യവസായത്തിനു മേൽ പുതിയ ഉപരോധങ്ങൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താനുള്ള ബില്ലുമായി മുന്നോട്ടുപോകാൻ ട്രംപ് തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നു സെനറ്റർ ലിൻഡ്സേ ഗ്രഹാമും പറഞ്ഞു. ഇത് ഇന്ത്യക്കും ചൈനയ്ക്കും തിരിച്ചടിയാകുമെന്നു കരുതപ്പെടുന്നു.
അതേസമയം, യുക്രെയ്നിന് ആയുധങ്ങൾ നൽകുന്ന പാശ്ചാത്യ രാജ്യങ്ങളെ സംഘർഷത്തിൽ നേരിട്ട് പങ്കാളികളാകുന്നവരായി റഷ്യ പരിഗണിക്കുമെന്നു പുടിൻ പലതവണ അറിയിച്ചിട്ടുണ്ട്.